National
ന്യൂഡൽഹി: ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിലെത്തി വിദ്യാർഥിപ്രതിഷേധത്തിൽ സ്വീകരിച്ച നടപടിയിൽ കൃത്യമായ മറുപടി പറയാതെ സഭാനടപടികൾ സുഗമമായി നടത്താൻ അനുവദിക്കില്ലെന്ന നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. ഇതോടെ മൺസൂൺ സമ്മേളനം അവസാനിക്കാൻ മൂന്നു ദിവസം മാത്രം ബാക്കിനിൽക്കേ തുടർച്ചയായി 16- ാം ദിനവും ലോക്സഭ പ്രതിപക്ഷ ബഹളത്തിൽ മുങ്ങി.
എന്നാൽ വിദ്യാർഥി പ്രതിഷേധം സംബന്ധിച്ച വിഷയം ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തയാറാണെന്നും അമിത് ഷാ ചർച്ചയ്ക്ക് മറുപടി നൽകുമെന്നും കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചിട്ടും പ്രതിപക്ഷം വഴങ്ങിയില്ല.
ആഭ്യന്തരമന്ത്രി പാർലമെന്റിലെത്തി പൊതുവായ വിഷയങ്ങളിൽ ചർച്ച നടത്തണമെന്നല്ല പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരേ നടന്ന പോലീസ് നടപടിക്ക് ഉത്തരവിട്ടത് അദ്ദേഹമാണോയെന്നു വ്യക്തമാക്കാനാണ് ആവശ്യപ്പെടുന്നതെന്നും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി. അതിനാൽ ഇത്തരം ഫാന്റസി ചർച്ചകൾ പ്രതിപക്ഷം ആഗ്രഹിക്കുന്നില്ലെന്നും കോൺഗ്രസ് ആസ്ഥാനത്തു നടത്തിയ വാർത്ത സമ്മേളനത്തിൽ രാഹുൽ പറഞ്ഞു.
വിദ്യാർഥികൾക്കെതിരേ നടന്ന പോലീസ് അതിക്രമത്തിന്റെ യഥാർഥ വസ്തുതകൾ തുറന്നുപറയാൻ അമി ത് ഷാ തയാറാകണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ചർച്ചയ്ക്കു തയാറാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചതിനുപിന്നാലെയായിരുന്നു രാഹുലിന്റെ പ്രതികരണം.
അമിത് ഷായുടെ വിശദീകരണത്തിനുപുറമെ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാപ്പപേക്ഷ, അയോധ്യ രാമക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി അടുത്ത ബന്ധമുള്ളവർ നടത്തിയതായി ആരോപിക്കപ്പെടുന്ന അഴിമതിയെക്കുറിച്ചുള്ള അന്വേഷണം എന്നിവയാണു പ്രതിപക്ഷം ഉന്നയിച്ച മറ്റ് ആവശ്യങ്ങളെന്നും രാഹുൽ പറഞ്ഞു.
അതേസമയം ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെയും പാർലമെന്റിൽ എത്തിയില്ല. പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിട്ടും തുടർച്ചയായ 16- ാം ദിവസമാണ് അദ്ദേഹം സഭയിൽനിന്നു വിട്ടുനിൽക്കുന്നത്. അമിത് ഷായുടെ വകുപ്പിനു കീഴിൽ വരുന്ന രണ്ടു ബില്ലുകൾ ഇന്നലെ പാർലമെന്റിന്റെ പരിഗണനയ്ക്കെത്തിയെങ്കിലും സഹമന്ത്രിമാരാണു ബില്ലുകൾ അവതരിപ്പിച്ചത്.
ചർച്ചയില്ലാതെ ട്രൈബ്യൂണൽ റിഫോംസ് ബിൽ ഇന്നലെ ലോക്സഭ പാസാക്കി. ഇതിനുപുറമെ മൈൻസ് ആൻഡ് മിനറൽസ് ഭേദഗതി ബിൽ 2026 , കേരള (പേര് മാറ്റൽ) ബിൽ 2026, നാഷണൽ കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോർപറേഷൻ ഭേദഗതി ബിൽ 2026 എന്നിവയും ലോക്സഭയിൽ അവതരിപ്പിച്ചു. അതേസമയം രാജ്യസഭയിൽ പ്രതിപക്ഷാംഗങ്ങൾ വാക്കൗട്ട് നടത്തിയതോടെ ബാങ്കേഴ്സ് ബുക്ക് എവിഡൻസ് ബിൽ 2026 ശബ്ദവോട്ടോടെ പാസാക്കി.
Kerala
തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി പ്രിയരഞ്ജന് ജാമ്യം അനുവദിച്ച സുപ്രീം കോടതി ശിക്ഷ താല്‍ക്കാലികമായി മരവിപ്പിച്ചു.
ജസ്റ്റീസ് എം.എം. സുന്ദരേഷ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി പ്രിയരഞ്ജന് ജീവപര്യന്തം കഠിനതടവും 10 ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരുന്നത്.
ആദിശേഖറിനെ കൊലപ്പെടുത്തണമെന്ന ലക്ഷ്യം പ്രതിക്ക് ഇല്ലായിരുന്നുവെന്ന് പ്രിയരഞ്ജനു വേണ്ടി ഹാജരായ അഭിഭാഷക സ്വീന മാധവന് നായര്‍ വാദിച്ചു. കാറിന്റെ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിലാണ് മരണമുണ്ടായതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
ശിക്ഷ വിധിച്ച വിചാരണക്കോടതി ഉത്തരവില്‍ തന്നെ പ്രോസിക്യൂഷന് കണ്ടെത്തലുകളില്‍ സംശയം രേഖപ്പെടുത്തുന്നുണ്ടെന്നും പ്രതിഭാഗം വാദിച്ചു. വിചാരണക്കോടതിയുടെ ശിക്ഷയ്ക്കെതിരെ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ ആണെന്നും അതില്‍ തീര്‍പ്പ് ഉണ്ടാകുന്നതുവരെ ജാമ്യം അനുവദിക്കണമെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.
പൂവച്ചല്‍ സ്വദേശികളായ അരുണ്‍കുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖര്‍ (15)നെ പ്രിയരഞ്ജന് മനപൂര്‍വം കാറിടിച്ച് കൊലപ്പെടുത്തി എന്നാണു കേസ്. പൂവച്ചല്‍ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലില്‍ പ്രിയരഞ്ജന് മൂത്രമൊഴിച്ചതിനെ ആദിശേഖര്‍ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യത്തില്‍ 2023 ഓഗസ്റ്റ് 30ന് ആദിശേഖറിനെ സുഹൃത്തുക്കള്‍ക്കു മുന്നില്‍ വച്ചാണ് പ്രിയരഞ്ജന് കാറിടിപ്പിച്ചത്.
ക്ഷേത്രത്തിനു സമീപത്തെ റോഡില്‍ സൈക്കിളില്‍ കയറാന്‍ ആദിശേഖര്‍ ശ്രമിക്കുന്നതിനിടെ പിന്നിലൂടെ കാറിലെത്തിയ പ്രതി ഇടിച്ചു തെറിപ്പിച്ചശേഷം നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് ആദ്യം കേസെടുത്തത്. കുട്ടിയുടെ ബന്ധുക്കള്‍ നല്കിയ മൊഴിയും സിസിടിവി ദൃശ്യങ്ങളുമാണു ആസൂത്രിത കൊലപാതകമാണെന്നു തിരിച്ചറിയാന്‍ കാരണമായത്.
കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നു കണ്ടെത്തിയതായി പോലീസ് കോടതിയില്‍ അറിയിച്ചിരുന്നു. ആദിശേഖറിനോടു മുന്‍വൈരാഗ്യമുള്ള പ്രിയരഞ്ജന് കൊല്ലണമെന്നു കരുതി കാത്തുനിന്നു കുട്ടിയെ ലക്ഷ്യം വച്ച് വണ്ടി ഇടിപ്പിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതി ജീവപര്യന്തം കഠിനതടവിനു ശിക്ഷ വിധിച്ചത്.
National
ന്യൂഡൽഹി: റോഡുകൾ എവിടെയുണ്ടോ അവിടെയെല്ലാം കാൽനടയാത്രക്കാർക്കായി കൈയേറ്റങ്ങളില്ലാത്ത പ്രത്യേക സുരക്ഷിതപാതകൾ ഉറപ്പാക്കണമെന്നു കേന്ദ്രസർക്കാരിന് സുപ്രീംകോടതി നിർദേശം.
വലിയ സാമ്പത്തികച്ചെലവോ നിർമാണപ്രവർത്തനങ്ങളോ ഇല്ലാതെതന്നെ കാൽനടയാത്രക്കാർക്കുള്ള വഴി കൃത്യമായി തരംതിരിക്കാനും അവിടെ വാഹനങ്ങൾ കയറുന്നതും കൈയേറ്റങ്ങൾ നടക്കുന്നത് തടയാനും ബന്ധപ്പെട്ട അധികാരികൾക്കു നിർദേശം നൽകാൻ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
നടപ്പാതകളായി നീക്കിവച്ചിരിക്കുന്ന സ്ഥലം അനധികൃതമായി കൈയേറിയിട്ടില്ലെന്ന് ഉറപ്പാക്കി കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ വേണ്ട നടപടികൾ സ്വീകരിക്കാനാണ് ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് നിർദേശം നൽകിയത്.
National
ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ അന്വേഷണം അവസാനഘട്ടത്തിലാണെന്നും അന്തിമ റിപ്പോർട്ട് ഒക്ടോബറിൽ സമർപ്പിക്കുമെന്നും എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) സുപ്രീംകോടതിയെ അറിയിച്ചു. 2025 ജൂൺ 12ന് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തകർന്ന് ഒരാൾ ഒഴികെ മറ്റെല്ലാവരും മരിച്ചിരുന്നു.
സംഭവത്തിൽ കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെയാണ് എഎഐബി സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കിയത്. അന്വേഷണ സംഘത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിലെ ഉദ്യോഗസ്ഥർ മാത്രമല്ലയുള്ളത്. അപകടത്തിൽ മരിച്ച പൗരന്മാരുടെ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരും ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിന്റെ ഭാഗമാണെന്നും എഎഐബി വ്യക്തമാക്കി.
വിമാനത്തിന്റെ ക്യാപ്റ്റൻ സുമിത് സബർവാളിന്റെ പിതാവും ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സും ഉൾപ്പെടെയാണ് കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്. നിലവിലെ അന്വേഷണത്തിൽ ചില പൊരുത്തക്കേടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ അന്വേഷണം ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
എഎഐബിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അന്തിമ റിപ്പോർട്ട് ഒക്ടോബറിൽ മുദ്രവച്ച കവറിൽ സമർപ്പിക്കുമെന്ന് കോടതിയെ അറിയിച്ചു. വിമാനത്തിന്റെ ചില ഭാഗങ്ങൾ പ്രത്യേക ഫോറൻസിക് സാങ്കേതിക പരിശോധനകൾക്കായി വിദേശത്തേക്ക് അയക്കേണ്ടി വന്നതാണ് അന്വേഷണം പൂർത്തിയാക്കാൻ വൈകുന്നതെന്ന് തുഷാർ മേത്ത വ്യക്തമാക്കി.
പ്രാഥമിക അന്വേഷണത്തിൽ അപകടത്തിന് തൊട്ടുമുമ്പ് വിമാനത്തിന്റെ രണ്ട് എൻജിൻ ഫ്യൂവൽ കൺട്രോൾ സ്വിച്ചുകൾ ഓഫായെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ സ്വിച്ചുകൾ മാറാനുള്ള കാരണം എന്താണന്നോ അപകടത്തിന് ആരാണ് ഉത്തരവാദിയെന്നോ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നില്ല.
National
ന്യൂഡൽഹി: അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിലേക്ക് ലഭിച്ച സാമ്പത്തിക സംഭാവനകളിൽ ക്രമക്കേടും തട്ടിപ്പും നടന്നെന്ന ആരോപണത്തിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ ഒരു ഫോറൻസിക് ഓഡിറ്ററെക്കൂടി ഉൾപ്പെടുത്താൻ സുപ്രീംകോടതി ഉത്തർപ്രദേശ് സർക്കാരിന് നിർദേശം നൽകി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.
ഇൻസ്പെക്ടർ ജനറൽ (ഐജി) കിരൺ എസ്. നയിക്കുന്ന നിലവിലെ നാലംഗ പ്രത്യേക അന്വേഷണ സംഘത്തിലേക്ക് വിദഗ്ധനായ ഒരു ഫോറൻസിക് ഓഡിറ്ററെ അഞ്ചാമത്തെ അംഗമായി ഉൾപ്പെടുത്താനാണ് കോടതി നിർദേശിച്ചത്. കേസിൽ സമഗ്രമായ തത്സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് സുപ്രീംകോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. കോടതി നിർദേശാനുസരണം ജൂലൈ 25-നാണ് പുതിയ ക്രമീകരണങ്ങളോടെ എസ്ഐടി രൂപീകരിച്ചതെന്ന് യുപി സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
കേസിൽ രാഷ്ടീയ താത്പര്യങ്ങൾ കൂട്ടിക്കലർത്താതെ, കൃത്യവും സുതാര്യവുമായ അന്വേഷണത്തിലൂടെ തട്ടിപ്പിന്റെ യഥാർത്ഥ വിവരങ്ങൾ പുറത്തു കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് സിബിഐക്ക് വിടണമെന്നും, ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച എല്ലാ സംഭാവനകളുടെയും വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നൽകിയ പൊതുതാത്പര്യ ഹർജികളിലാണ് സുപ്രീംകോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
National
ന്യൂഡൽഹി: കേരള വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി ഉത്തരവിനെതിരെയുള്ള അപ്പീലുകളിൽ, തന്റെ വാദം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്തു.
ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീലുകൾ തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഷോൺ ജോർജിന്റെ ഈ നിർണായക നീക്കം.
കേരള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന വഖഫ് ബോർഡും ബോർഡ് അംഗം ഉമർ ഫൈസിയുമാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും വഖഫ് ബോർഡിന്റെ പ്രവർത്തനം പൂർവസ്ഥിതിയിലാക്കാൻ അനുമതി നൽകണമെന്നുമാണ് ഇവരുടെ ഹർജിയിലെ പ്രധാന ആവശ്യം.
വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഒരുപിടി ഹർജികൾ പരിഗണിച്ചുകൊണ്ടായിരുന്നു ബോർഡിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടത്.
National
ന്യൂഡൽഹി: കേരളത്തിലെ എസ്ഐആർ മാറ്റിവക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചു. ബിഎൽഒമാരുടെ മരണം എസ്ഐആറിലെ ജോലി ഭാരം കൊണ്ടല്ലെന്നും എസ്ഐആറിനെതിരായ ഹർജികൾ തള്ളണമെന്നും ആവശ്യപ്പെട്ട് കമ്മീഷൻ സുപ്രീംകോടതിയിൽ സത്യാവാംഗ്മൂലം നൽകി.
എസ്ഐആർ തദ്ദേശ തെരഞ്ഞെടുപ്പിന് തടസമല്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചു. കേരളത്തിലെ എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ച സമയത്ത് നിലവിലെ സാഹചര്യം വ്യക്തമാക്കി സത്യവാംഗ്മൂലം നൽകാൻ സുപ്രീംകോടതി നിർദേശം നൽകിയിരുന്നു.
തദ്ദേശഭരണ തെരഞ്ഞെടുപ്പും എസ്ഐആർ നടപടികളും ഒന്നിച്ചു മുന്നോട്ടു പോകുകയാണ്. തെരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയായി. 81 ശതമാനം എന്യുമറേഷൻ ഫോമും ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞു. എസ്ഐആറിനും തദ്ദേശ തെരഞ്ഞെടുപ്പിനും വ്യത്യസ്ത ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുന്നതെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ (എസ്ഐആര്‍) കേരളം സുപ്രീംകോടതിയിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗത്തിലാണ് തീരുമാനം.
യോഗത്തില്‍ പങ്കെടുത്ത ബിജെപി ഒഴികെയുള്ള കക്ഷികള്‍ സര്‍ക്കാര്‍ തീരുമാനത്തെ പൂര്‍ണമായും പിന്തുണച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എസ്ഐആര്‍ ചോദ്യം ചെയ്യാനുള്ള നിയമോപദേശം സര്‍ക്കാരെന്ന നിലയിലും രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയിലും തേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തെ അറിയിച്ചു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയ വോട്ടർപട്ടിക നിലവിലിരിക്കെ 2002ലെ പട്ടിക അടിസ്ഥാനമാക്കി തീവ്രവോട്ടർ പട്ടിക പരിഷ്ക്കരണം നടപ്പാക്കാനുള്ള നീക്കം അശാസ്ത്രീയവും ദുരുദ്ദേശപരവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എസ്ഐആര്‍ പ്രത്യേക ഉദ്ദേശ്യത്തോടെ നടപ്പാക്കുന്നതാണെന്നുമുള്ള ആശങ്ക രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കുവെച്ചു. മുഖ്യമന്ത്രി പങ്കുവെച്ച ആശങ്കകളോട് പൂര്‍ണമായും യോജിക്കുന്നവെന്നും കോടതിയില്‍ പോയാല്‍ കേസില്‍ കക്ഷിചേരാന്‍ തയാറാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു.
National
ചെന്നൈ: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിലേക്ക്. എസ്ഐആര്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നൽകാനും ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനിച്ചു.
2026ലെ തെരഞ്ഞെടുപ്പിനുശേഷം എസ്ഐആര്‍ നടത്താമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. യോഗത്തിൽ എസ്ഐആറിനെതിരായ പ്രമേയവും പാസാക്കി. സര്‍വകക്ഷി യോഗത്തിൽ 49 പാര്‍ട്ടികള്‍ പങ്കെടുത്തുവെന്ന് ഡിഎംകെ നേതൃത്വം വ്യക്തമാക്കി.
ബിജെപി, എഐഎഡിഎംകെ പാര്‍ട്ടികളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. ടിവികെ, എൻടികെ, എഎംഎംകെ പാര്‍ട്ടികള്‍ യോഗത്തിൽ പങ്കെടുത്തില്ല. അതേസമയം നാലാം തീയതി എസ്ഐആറിനെതിരെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കോൽക്കത്തയിൽ റാലി നടത്തും.